തിരുവനന്തപുരം: 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം സംബന്ധിച്ച സർക്കാർ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കെജിഎംഒഎ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കെജിഎംഒഎയ്ക്ക് പരാതികളുണ്ടെങ്കിൽ പരസ്യപ്രതികരണങ്ങൾക്ക് പകരം നേരിട്ട് തന്നെ അറിയിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂവെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം സംബന്ധിച്ച് കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് പരിശോധിച്ചാകും ആവശ്യമായ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 140ഓളം ഡോക്ടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ട്.
മന്ത്രിയെ കാണണമെന്നുണ്ടെങ്കിൽ സംഘടനാ പ്രതിനിധികൾക്ക് നേരിട്ട് എത്തി സംസാരിക്കാം. അല്ലാതെ ദിവസേന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട ആവശ്യമില്ല. ജില്ല, ജനറൽ ആശുപത്രികളിലെ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂർ സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.